Friday, 13 January 2017

കൊമാലയിലെ കോളേജുകൾ

കൊമാലയിലെ കോളേജുകൾ


പെഡ്രോപരാമ എന്ന നോവൽ ഞാൻ വായിച്ചിട്ടില്ല. 'കൊമാല'യെ പരിചയം ഏച്ചിക്കാനം പറഞ്ഞിട്ടാണ്. ഭാഗ്യത്തിന് പന്ത്രണ്ടിൽ മലയാളം പുസ്തകത്തിൽ വിശ്വൻ ഗുണ്ടൂരും കൊമാലയും ഉണ്ടായിരുന്നു. അവരെ അങ്ങനെ പരിചയപ്പെടാൻ പറ്റി.

       പന്ത്രണ്ടിലെ പാഠത്തിൽ കൊമാലയെ പരിചയപ്പെട്ടതുകൊണ്ടാവാം അതു കഴിഞ്ഞ് കൊമാലയിൽ എത്തിയപ്പോൾ പെട്ടന്ന് സ്ഥലം തിരിച്ചറിയാൻ പറ്റി. ഇതുവരെ ഏച്ചിക്കാനത്തിനെ പോയിട്ട് കുഞ്ഞുണ്ണിമാഷിനെപ്പോലും കേട്ടിട്ടില്ലാത്തവരായിരുന്നു കൂടുതൽ. അവർക്ക് ഇനിയും മനസിലായിട്ടുണ്ടോ എന്നറിയില്ല എന്താണ് ഈ കൊമാല എന്ന്. ഇരുട്ടത്ത് നടന്നു ശീലിച്ചവർക്ക് അതു തുടരുന്നതിലും എന്തു ബുദ്ധിമുട്ട് അല്ലേ...? ഷൂസിനു വേണ്ടി പരുവപ്പെടുത്തിയ കാലുകൾ.

കൊമാലൻ നിശബ്ദത അവർക്ക് പരിചയമായിരുന്നു.

     കൊമാലയിൽ വെളിച്ചം കത്തിക്കാൻ പാടില്ലായിരുന്നു. ഒന്നുറക്കെ കൂവിവിളിക്കാനോ അക്ഷരമുറയ്ക്കാത്ത നാടൻപാട്ട് പാടാനോ ആർത്ത് അട്ടഹസിക്കാനോ പാടില്ലായിരുന്നു.

'' നിങ്ങൾ പ്രൊഫഷണൽസല്ലേ പിള്ളേരേ... ''

പ്രൊഫഷണലിസം കാത്തുസൂക്ഷിക്കാനാവാത്ത, കൊമാലയുടെ ഇരുട്ടിനും അതിന്റെ ആഢ്യത്തിനും ചേരാത്ത, ഞങ്ങളെ കണ്ട് കൊമാലയുടെ കാവൽക്കാർ പല്ലുഞെരിച്ചു.

     ഈ അടുത്ത് ആരോ മരിച്ചെന്നറിഞ്ഞു. അതിന്റെ പേരിൽ എവിടെയൊക്കെയോ ബഹളം ഉയരുന്നെന്നു കേട്ടു . ഇതൊക്കെ ഞാൻ കേട്ടതു മാത്രമാണ് കേട്ടോ.... ഞാൻ ഇപ്പോൾ കൊമാലയുടെ ഇരുട്ടിലും തണുപ്പിലും പെട്ടുപോയിരിക്കുന്നു. അവിടെ ജീർണിച്ച് ശബ്ദമുയർത്താനാവാതെ അലിഞ്ഞലിഞ്ഞ് സ്വയം ഇല്ലാതാവുന്നതും കാത്ത് കിടക്കുകയാണ്. അപ്പോഴാണ് കേട്ടത്, പറഞ്ഞുകേട്ടത്, ആരൊക്കെയോ എവിടെയൊക്കെയോ ബഹളം വെക്കുന്നുണ്ടെന്ന്. ഭാഗ്യവാന്മാർ .

        ഇതൊക്കെ വെറുതേ ആണെന്ന് എനിക്കറിയാം. ഈ ബഹളങ്ങളെ അവർ നിശബ്ദതകൊണ്ട് നേരിടും. ഇന്ന് ബഹളത്തിനൊപ്പം നിൽക്കുന്നുവെന്ന് നടിക്കുന്നവർ പതിയെ അതിനെ നിശബ്ദമാക്കും. എനിക്ക് ആരെയും വിശ്വാസം തോന്നുന്നില്ല. ഒരു പക്ഷേ മുൻപേ മരിച്ചുപോയതുകൊണ്ടുമാകും. അല്ലെങ്കിൽ നിശബ്ദതയ്ക്കും അഴുക്കിനും ഇരുട്ടിനും അടിമപ്പെട്ടു പോയതുകൊണ്ടാവും. എനിക്ക് ആരെയും വിശ്വാസം തോന്നുന്നില്ല.

     കേരളം (ദൈവത്തിന്റെ സ്വന്തം നാട് എന്ന് ചിലർ പറഞ്ഞു കേൾക്കുന്നു. ഒരു പക്ഷേ ശരിയായിരിക്കാം. എന്നേ മരിച്ചു കഴിഞ്ഞ ഒരു ജനതയെ സ്വർഗ്ഗത്തിലും നരകത്തിലും ഉൾകൊള്ളാൻ സ്ഥലമില്ലാണ്ട് ദൈവം അവധിക്ക് വച്ചിരിക്കുന്ന സ്ഥലമായിരിക്കാം.) എന്നേ കൊമാല ആയി കഴിഞ്ഞിരിക്കുന്നു. കൊടും ശൈത്യം പുതപ്പു മൂടിക്കേണ്ട ജനുവരിയിൽ വരൾച്ച ദംഷ്ട്രകാട്ടി ചിരിക്കുന്നു. ഇനി വേണ്ടത് ഒരു സുനാമിയോ ഭൂമികുലുക്കമോ കൊടുങ്കാറ്റോ പേമാരിയോ മാത്രമാണ്. അഴുക്കെല്ലാം തൂത്തെടുത്ത് അറബിക്കടലിൽ മോക്ഷം തേടി ഒഴുക്കാൻ.

          സ്വപ്നങ്ങൾ ചിറകറ്റു വീണവരുടെ തോൽക്കാൻപോലും ഇച്ഛാശക്തി ബാക്കിയില്ലാത്തവരുടെ ഒരു തുള്ളി കണ്ണുനീർ അവന് സമർപ്പിക്കുന്നു.
ആർക്ക്...?
എനിക്കും നിനക്കും അവനും....

                     ഹരികൃഷ്ണൻ ജി ജി.

1 comment:

  1. Valicherinjittu irangivannoode ninakku...enthina ee koprayangal sahichu avide jeevikkunne....

    ReplyDelete