നായ
കഥ
ചിരി മടക്കിത്തരാതെ എതിരേ വന്ന മാന്യൻ കണ്ണുവെട്ടിച്ചു നടന്നുപോയപ്പോൾ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ രോമം പൊഴിഞ്ഞു തുടങ്ങിയ ഒരു വയസൻ പട്ടി എന്നിക്കു പുറകേ കൂടി.
എന്റെ വേഗത്തിലും മെല്ലെ എന്നേക്കാൾ അലസനായി ആണ് നടപ്പ്.
ഒരു വേള എന്നെ കടിക്കണം എന്ന ആഗ്രഹം ഉള്ളിൽ ഒതുക്കി തന്റെ ഏറുന്ന വാർദ്ധക്യത്തെ ഓർത്ത് നെടുവീർപ്പിട്ടുകൊണ്ടാണോ നടക്കുന്നത്...?
എന്തിന് എഴുതാപ്പുറം വായിക്കുന്നു..!
ഇഹലോകജീവിതം വിരസമെന്നു കണ്ട് ആദ്ധ്യാത്മിക കാര്യങ്ങൾ മനസിലിട്ട് നടക്കുന്ന തന്നെപ്പോലെ ഒരു സാത്വികനാണ് ഇയാളും എന്ന് തോന്നിക്കാണും. അൽപം ദൂരം മൗനത്തിലെങ്കിലും ഒരുമിച്ച് നടക്കാം എന്ന് കരുതിയിട്ടുണ്ട്.
നമ്മുടെയൊക്കെ കാര്യം കഷ്ടമാണ് സ്നേഹിതാ. ഈ ഭ്രാന്തന്മാരുടെ ലോകത്ത് നമുക്കെങ്ങനെ സ്വസ്ഥമായി ചിന്തിക്കാൻ പറ്റും...?
കുറച്ചെത്തിയപ്പോൾ നിന്നു. വിട ചോതിക്കാതെ തിരിച്ചു നടന്നു. ഒരു മുള്ളുവേലി സാഹസികമായി നുഴഞ്ഞു കയറി എങ്ങോ മറഞ്ഞു.
പാത അവസാനിക്കാത്തതു കൊണ്ട് ഞാൻ നടത്തം തുടർന്നു. കുറച്ചു ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ നിന്നും ഓടി വരുന്നുണ്ട്.
എന്നെ ശ്രദ്ധിക്കാതെ മറികടന്നോടി വളവു തിരിഞ്ഞ് പോയി.
ഒന്നിച്ചു നടന്നിരുന്നെങ്കിൽ ഒരു കൂട്ടായേനെ.
വളവു കഴിഞ്ഞു പോയവൻ തിരിച്ചു വന്നത് അതിലും വേഗത്തിലാണ്.
ആയുധ ധാരികളായ ഒരു സംഘം പിന്നാലെ ഉണ്ട്.
'' പേപ്പട്ടിയാണ്.... ദേ... വീണ്ടും ഒന്നുണ്ട്....''
ആരോ എന്നെ ചൂണ്ടി വിളിച്ചു പറഞ്ഞു.
അല്ലെന്ന് പറയുന്നതിന് മുന്നേ ആദ്യ ഏറ് വീണിരുന്നു. തലയിൽ തന്നെ.
ഏറുകൊണ്ടെങ്കിലും നില വീണ്ടെടുത്ത് ഞാൻ അടുത്ത തോട്ടത്തിലേയ്ക്ക് തിരിഞ്ഞ് പാഞ്ഞു.
വൃദ്ധൻ വേഗത കൂട്ടാൻ ശ്രമിച്ചെങ്കിലും പിന്നാലെ പാഞ്ഞു വന്ന കയറ് കഴുത്തിൽ കെട്ടുമുറുക്കി.
ദൂരെ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ വൃദ്ധൻ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ മുഖത്തേയ്ക്ക് കൈവണ്ണമുളെളാരു കൊന്ന കമ്പ് വായുവേഗത്തിൽ പതിച്ചു. പിന്നെയും പിന്നെയും..... പിന്നെയും ...
ഞാനും മനസിൽ പറഞ്ഞു. പേപ്പട്ടി ആയിരിക്കും.
ഹരികൃഷ്ണൻ ജി. ജി.
16/01/2017
16/01/2017
No comments:
Post a Comment