Monday, 16 January 2017

നായ

                                നായ
കഥ
     ചിരി മടക്കിത്തരാതെ എതിരേ വന്ന മാന്യൻ കണ്ണുവെട്ടിച്ചു നടന്നുപോയപ്പോൾ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ രോമം പൊഴിഞ്ഞു തുടങ്ങിയ ഒരു വയസൻ പട്ടി എന്നിക്കു പുറകേ കൂടി.
എന്റെ വേഗത്തിലും മെല്ലെ എന്നേക്കാൾ അലസനായി ആണ് നടപ്പ്.
ഒരു വേള എന്നെ കടിക്കണം എന്ന ആഗ്രഹം ഉള്ളിൽ ഒതുക്കി തന്റെ ഏറുന്ന വാർദ്ധക്യത്തെ ഓർത്ത് നെടുവീർപ്പിട്ടുകൊണ്ടാണോ നടക്കുന്നത്...?
എന്തിന് എഴുതാപ്പുറം വായിക്കുന്നു..!
ഇഹലോകജീവിതം വിരസമെന്നു കണ്ട് ആദ്ധ്യാത്മിക കാര്യങ്ങൾ മനസിലിട്ട് നടക്കുന്ന തന്നെപ്പോലെ ഒരു സാത്വികനാണ് ഇയാളും എന്ന് തോന്നിക്കാണും. അൽപം ദൂരം മൗനത്തിലെങ്കിലും ഒരുമിച്ച് നടക്കാം എന്ന് കരുതിയിട്ടുണ്ട്.
നമ്മുടെയൊക്കെ കാര്യം കഷ്ടമാണ് സ്നേഹിതാ. ഈ ഭ്രാന്തന്മാരുടെ ലോകത്ത് നമുക്കെങ്ങനെ സ്വസ്ഥമായി ചിന്തിക്കാൻ പറ്റും...?
കുറച്ചെത്തിയപ്പോൾ നിന്നു. വിട ചോതിക്കാതെ തിരിച്ചു നടന്നു. ഒരു മുള്ളുവേലി സാഹസികമായി നുഴഞ്ഞു കയറി എങ്ങോ മറഞ്ഞു.
പാത അവസാനിക്കാത്തതു കൊണ്ട് ഞാൻ നടത്തം തുടർന്നു. കുറച്ചു ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ നിന്നും ഓടി വരുന്നുണ്ട്.
എന്നെ ശ്രദ്ധിക്കാതെ മറികടന്നോടി വളവു തിരിഞ്ഞ് പോയി.
ഒന്നിച്ചു നടന്നിരുന്നെങ്കിൽ ഒരു കൂട്ടായേനെ.
വളവു കഴിഞ്ഞു പോയവൻ തിരിച്ചു വന്നത് അതിലും വേഗത്തിലാണ്‌.
ആയുധ ധാരികളായ ഒരു സംഘം പിന്നാലെ ഉണ്ട്.
'' പേപ്പട്ടിയാണ്.... ദേ... വീണ്ടും ഒന്നുണ്ട്....''
ആരോ എന്നെ ചൂണ്ടി വിളിച്ചു പറഞ്ഞു.
അല്ലെന്ന് പറയുന്നതിന് മുന്നേ ആദ്യ ഏറ് വീണിരുന്നു. തലയിൽ തന്നെ.
ഏറുകൊണ്ടെങ്കിലും നില വീണ്ടെടുത്ത് ഞാൻ അടുത്ത തോട്ടത്തിലേയ്ക്ക് തിരിഞ്ഞ് പാഞ്ഞു.
വൃദ്ധൻ വേഗത കൂട്ടാൻ ശ്രമിച്ചെങ്കിലും പിന്നാലെ പാഞ്ഞു വന്ന കയറ് കഴുത്തിൽ കെട്ടുമുറുക്കി.
ദൂരെ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ വൃദ്ധൻ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ മുഖത്തേയ്ക്ക് കൈവണ്ണമുളെളാരു കൊന്ന കമ്പ് വായുവേഗത്തിൽ പതിച്ചു. പിന്നെയും പിന്നെയും..... പിന്നെയും ...
ഞാനും മനസിൽ പറഞ്ഞു. പേപ്പട്ടി ആയിരിക്കും.


         ഹരികൃഷ്ണൻ ജി. ജി.
                 16/01/2017

Friday, 13 January 2017

കൊമാലയിലെ കോളേജുകൾ

കൊമാലയിലെ കോളേജുകൾ


പെഡ്രോപരാമ എന്ന നോവൽ ഞാൻ വായിച്ചിട്ടില്ല. 'കൊമാല'യെ പരിചയം ഏച്ചിക്കാനം പറഞ്ഞിട്ടാണ്. ഭാഗ്യത്തിന് പന്ത്രണ്ടിൽ മലയാളം പുസ്തകത്തിൽ വിശ്വൻ ഗുണ്ടൂരും കൊമാലയും ഉണ്ടായിരുന്നു. അവരെ അങ്ങനെ പരിചയപ്പെടാൻ പറ്റി.

       പന്ത്രണ്ടിലെ പാഠത്തിൽ കൊമാലയെ പരിചയപ്പെട്ടതുകൊണ്ടാവാം അതു കഴിഞ്ഞ് കൊമാലയിൽ എത്തിയപ്പോൾ പെട്ടന്ന് സ്ഥലം തിരിച്ചറിയാൻ പറ്റി. ഇതുവരെ ഏച്ചിക്കാനത്തിനെ പോയിട്ട് കുഞ്ഞുണ്ണിമാഷിനെപ്പോലും കേട്ടിട്ടില്ലാത്തവരായിരുന്നു കൂടുതൽ. അവർക്ക് ഇനിയും മനസിലായിട്ടുണ്ടോ എന്നറിയില്ല എന്താണ് ഈ കൊമാല എന്ന്. ഇരുട്ടത്ത് നടന്നു ശീലിച്ചവർക്ക് അതു തുടരുന്നതിലും എന്തു ബുദ്ധിമുട്ട് അല്ലേ...? ഷൂസിനു വേണ്ടി പരുവപ്പെടുത്തിയ കാലുകൾ.

കൊമാലൻ നിശബ്ദത അവർക്ക് പരിചയമായിരുന്നു.

     കൊമാലയിൽ വെളിച്ചം കത്തിക്കാൻ പാടില്ലായിരുന്നു. ഒന്നുറക്കെ കൂവിവിളിക്കാനോ അക്ഷരമുറയ്ക്കാത്ത നാടൻപാട്ട് പാടാനോ ആർത്ത് അട്ടഹസിക്കാനോ പാടില്ലായിരുന്നു.

'' നിങ്ങൾ പ്രൊഫഷണൽസല്ലേ പിള്ളേരേ... ''

പ്രൊഫഷണലിസം കാത്തുസൂക്ഷിക്കാനാവാത്ത, കൊമാലയുടെ ഇരുട്ടിനും അതിന്റെ ആഢ്യത്തിനും ചേരാത്ത, ഞങ്ങളെ കണ്ട് കൊമാലയുടെ കാവൽക്കാർ പല്ലുഞെരിച്ചു.

     ഈ അടുത്ത് ആരോ മരിച്ചെന്നറിഞ്ഞു. അതിന്റെ പേരിൽ എവിടെയൊക്കെയോ ബഹളം ഉയരുന്നെന്നു കേട്ടു . ഇതൊക്കെ ഞാൻ കേട്ടതു മാത്രമാണ് കേട്ടോ.... ഞാൻ ഇപ്പോൾ കൊമാലയുടെ ഇരുട്ടിലും തണുപ്പിലും പെട്ടുപോയിരിക്കുന്നു. അവിടെ ജീർണിച്ച് ശബ്ദമുയർത്താനാവാതെ അലിഞ്ഞലിഞ്ഞ് സ്വയം ഇല്ലാതാവുന്നതും കാത്ത് കിടക്കുകയാണ്. അപ്പോഴാണ് കേട്ടത്, പറഞ്ഞുകേട്ടത്, ആരൊക്കെയോ എവിടെയൊക്കെയോ ബഹളം വെക്കുന്നുണ്ടെന്ന്. ഭാഗ്യവാന്മാർ .

        ഇതൊക്കെ വെറുതേ ആണെന്ന് എനിക്കറിയാം. ഈ ബഹളങ്ങളെ അവർ നിശബ്ദതകൊണ്ട് നേരിടും. ഇന്ന് ബഹളത്തിനൊപ്പം നിൽക്കുന്നുവെന്ന് നടിക്കുന്നവർ പതിയെ അതിനെ നിശബ്ദമാക്കും. എനിക്ക് ആരെയും വിശ്വാസം തോന്നുന്നില്ല. ഒരു പക്ഷേ മുൻപേ മരിച്ചുപോയതുകൊണ്ടുമാകും. അല്ലെങ്കിൽ നിശബ്ദതയ്ക്കും അഴുക്കിനും ഇരുട്ടിനും അടിമപ്പെട്ടു പോയതുകൊണ്ടാവും. എനിക്ക് ആരെയും വിശ്വാസം തോന്നുന്നില്ല.

     കേരളം (ദൈവത്തിന്റെ സ്വന്തം നാട് എന്ന് ചിലർ പറഞ്ഞു കേൾക്കുന്നു. ഒരു പക്ഷേ ശരിയായിരിക്കാം. എന്നേ മരിച്ചു കഴിഞ്ഞ ഒരു ജനതയെ സ്വർഗ്ഗത്തിലും നരകത്തിലും ഉൾകൊള്ളാൻ സ്ഥലമില്ലാണ്ട് ദൈവം അവധിക്ക് വച്ചിരിക്കുന്ന സ്ഥലമായിരിക്കാം.) എന്നേ കൊമാല ആയി കഴിഞ്ഞിരിക്കുന്നു. കൊടും ശൈത്യം പുതപ്പു മൂടിക്കേണ്ട ജനുവരിയിൽ വരൾച്ച ദംഷ്ട്രകാട്ടി ചിരിക്കുന്നു. ഇനി വേണ്ടത് ഒരു സുനാമിയോ ഭൂമികുലുക്കമോ കൊടുങ്കാറ്റോ പേമാരിയോ മാത്രമാണ്. അഴുക്കെല്ലാം തൂത്തെടുത്ത് അറബിക്കടലിൽ മോക്ഷം തേടി ഒഴുക്കാൻ.

          സ്വപ്നങ്ങൾ ചിറകറ്റു വീണവരുടെ തോൽക്കാൻപോലും ഇച്ഛാശക്തി ബാക്കിയില്ലാത്തവരുടെ ഒരു തുള്ളി കണ്ണുനീർ അവന് സമർപ്പിക്കുന്നു.
ആർക്ക്...?
എനിക്കും നിനക്കും അവനും....

                     ഹരികൃഷ്ണൻ ജി ജി.