Saturday, 13 July 2019

ഏകാന്തതയുടെ മറ്റൊരു പുസ്തകം 4

മറ്റെല്ലാ കഥകളെക്കാലും അവർക്ക് ആ ടൈം ട്രാവലിനോട് ഒരിഷ്ടം തോന്നുന്നുണ്ടെന്ന് തോന്നി. ആ കഥയിൽ അവന്റെ ബാല്യത്തെക്കാണുന്നുണ്ടാവാം അമ്മ. എങ്കിലും! അവിനാശ് ഒരു ടൈം ട്രാവലിങ് കഥ എഴുതിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് ചിരിവന്നു. സയൻസ് ഫിക്ഷനുകളുടെ വലിയ വിമർശകനായിരുന്നു അവൻ.

ചെറുപ്പത്തിൽ ടൈം ട്രാവൽചെയ്യാത്തവരുണ്ടാകില്ലല്ലോ... മുതിരുമ്പോൾ നമ്മൾ സമയത്തിന്റെ തടവുകാരാകും

അമ്മയുടെ കയ്യിൽ നിന്നും ഞാൻ ആ കഥ വാങ്ങി. തല്ലുകൊള്ളുന്ന കയ്യക്ഷരം തന്നെ. "അതിന് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല" അമ്മ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... അതിന് ഇപ്പോൾ അവനില്ലല്ലോ... ഞാനത് പറഞ്ഞില്ല...

കഥയുടെ പേരായിരുന്നു അത്ഭുതം.

ദ അഡ്വഞ്ചേഴ്സ് ഓഫ് ഹെറോയിക് സൈ

ഹെറോയിക് സൈ....?! ആ റഷ്യൻ എഴുത്തുകാരൻ...?! താൻ വിവർത്തനം ചെയ്യാൻ പോകുന്നന്നു പറഞ്ഞ് അവൻ എന്നെക്കാണിച്ച മൂന്നു നോവലുകൾ എഴുതിയ ആൾ...?!

പക്ഷേ,...

ഏകാന്തതയുടെ മറ്റൊരു പുസ്തകം 2

"മരിച്ച മനുഷ്യരെപ്പറ്റി എഴുതുന്നത് ഉചിതമായിരിക്കില്ല. ക്രൈം ത്രില്ലറുകളിലൂടെ അനശ്വരത നേടാൻ ഇനിയും ഒരു റഷ്യക്കാരന്റെ ആവശ്യവുമില്ല." ഇത്രയും പറഞ്ഞിട്ടും വായിച്ചു തീർത്ത ഹെറോയിക് സൈയുടെ മൂന്നു പുസ്തകങ്ങളും വിവർത്തനം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് അവിനാശിനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ലഎന്നോർത്തത് അവന്റെ മരണം തന്നെക്കൂടി ഒരു ദുരൂഹതയിലേയ്ക്ക് തള്ളിയിടുന്നല്ലോ എന്നോർത്തപ്പോഴാണ്. അവിനാശ് എം.മുകുന്ദന്റെ ഒരു നോവലിലെ കഥാപാത്രമാണ്. ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ. അവിനാശ് അറോറ. "എനിക്കറിയാം". അവൻ പറയും- ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്തിട്ട് ഗലികളെയും ഭംഗിനേയുംകുറിച്ചെഴുതിയ ആൾ. "നിനക്കറിയാത്ത എഴുത്തുകാരുണ്ടോ?" ഞാൻ അത്ഭുതംകൂറും. "ഉണ്ട്.! ഹെറോയിക് സൈ.... ഒരു റഷ്യക്കാരന് അങ്ങനെയൊരു പേര് മുൻപ് കേട്ടിട്ടുണ്ടോ?"

ഏകാന്തതയുടെ മറ്റൊരു പുസ്തകം 1

"വാതിൽ തുറന്നിടൂ" അവൾ പറഞ്ഞു. "ജനാലകളും"
"എന്തിന്?!"
"അടഞ്ഞ വാതിലിന് പിന്നിലിരുന്ന് കാറ്റിനോട് പരാതി പറയുകയാണ്‌ നീ"
"ഞാൻ അടഞ്ഞ വാതിലുകൾക്കു പിന്നിൽത്തന്നെയിരിക്കും. അടഞ്ഞ ജനാലകൾക്കും. അവിടേയ്ക്ക് കടന്നു വരാത്ത കാറ്റിനെ ഞാൻ പ്രണയിക്കും. കെട്ടിക്കിടക്കുന്ന ആ പഴകിയ ഗന്ധം ശ്വസിക്കും. പുറത്തു പോകണമെങ്കിൽ നിനക്കു പോകാം. അടഞ്ഞ വാതിലിലൂടെത്തന്നെ, നീ കടന്നുവന്നതുപോലെത്തന്നെ." അവൾകടന്നു പോയപ്പോൾ ഓർമകൾ കനംവച്ച വായു ഒന്നുകൂടി മുഖം കനപ്പിച്ചു. ഒരിക്കലും കടന്നുവരാത്ത കാറ്റ് ജാലകത്തിന് പുറത്തെവിടെയോ വീശിയടിച്ച് ശബ്ദം കേൾപ്പിച്ചു....

ഏകാന്തതയുടെ മറ്റൊരു പുസ്തകം എന്ന ഹെറോയിക് സൈയുടെ നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്...

Sunday, 7 May 2017

ബിഫ്

ബീഫ്

വീട്ടില്‍ ആഘോഷമാക്കി വച്ച ബീഫും കഴിച്ച് അതിന്‍റെ പലതരം സെല്‍ഫികള്‍ ഫെയിസ്ബുക്കിലിട്ട് യൂ പി യിലെ ജോലിക്ക് തിരിച്ചുപോയവനാ...

അവിടത്തെ മലയാളികളായ കൂട്ടുകാര്‍തന്നെ കൊടുത്ത പണിയാന്നാ പറഞ്ഞുകേട്ടെ...

ഇപ്പൊ മുന്നില്‍ തിരിയുംകൊളുത്തി ചുവരിലെ പടത്തില്‍ ഇരിക്കുവല്ലേ... അവന് എന്തിന്‍റെ കേടായിട്ടാ ഇതൊക്കെ എടുത്ത് എഫ് ബീല്‍ ഇട്ടെ...? ഇപ്പൊ രഹസ്യമായി വേണ്ടേ ഇതൊക്കെ....

രഹസ്യമായിട്ടോ....!!!

ഹരികൃഷ്ണന്‍ ജി ജി

Thursday, 4 May 2017

അമ്പിളി അണ്ണന്‍

അമ്പിളി അണ്ണന്‍

'' നീയിപ്പൊ സെക്കന്‍റിയറല്ലേ...''
''അല്ലണ്ണാ... ലാസ്റ്റ് ഇയര്‍..''
കോളേജിന് പുറത്തുള്ള അമ്പിളിഅണ്ണന്‍റെ കടയില്‍ ഉച്ചയ്ക്കൊരു സോഡാ സംഭാരവും കുടിച്ച് ഇരിക്കുവായിരുന്നു.

''ഞാന്‍  രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവുമെന്നൊക്കെ കരുതിയിരുന്ന പയ്യന്മാരൊക്കെ ഇപ്പൊ അവസാന വര്‍ഷം ആണല്ലോടാമോനേ... നമ്മള്‍ടെ കച്ചോടം പൂട്ടീന്നാ തോന്നുന്നെ....''
'' പുതിയ പുള്ളേരാരും വരക്കമില്ലേ ഇങ്ങോട്ട്..?''
''അതല്ലെടാ... പറ്റ്... പറ്റെഴുതി കഴിച്ചിട്ട് പോയവക വലിയൊരു തുകയായി... അതൊന്നും കിട്ടിയില്ലെങ്കില്‍ ഞാന്‍ മുങ്ങിപ്പോകും...''
''ഉം...''
''ഇപ്പൊത്തന്നെ ജങ്ഷനിലോട്ടൊന്നും ഇറങ്ങാന്‍വയ്യ... ബസ്സിലൊക്കെ തല ഒളിപ്പിച്ചുവച്ചാ പോകുന്നെ... കടം വാങ്ങിയവരെ കാണാതേ... ജീവിച്ച് പോണ്ടേ...''
കുടിച്ച വെള്ളത്തിന്‍റെ കാശ് നീട്ടിയപ്പോള്‍ അമ്പിളിയണ്ണന്‍ ആദ്യം ശ്രദ്ധിച്ചില്ല. പിന്നെ പെട്ടന്ന് ഞെട്ടിതിരിഞ്ഞ് നോക്കി. '' ഞാന്‍ എന്തോ ചിന്തിച്ചുപോയെടാ മോനേ..'' ചിരിച്ചുകൊണ്ട് പറഞ്ഞു...
എന്നും ചിരിച്ചു കളിച്ചുമാത്രം കണ്ടിട്ടുള്ള ആ വിചിത്ര മനുഷ്യന്‍റെ മറ്റൊരുമുഖം വിഷാദത്തോടെനോക്കി ഞാന്‍   പുറത്തിറങ്ങി...
''ജീവിച്ച് പോണ്ടേടാ മോനേ....'' അയാള്‍ ചിരിച്ചുകൊണ്ട് തന്നോടുതന്നെയെന്നവണ്ണം പൂരിപ്പിച്ചു...

ഹരികൃഷ്ണന്‍ ജി ജി

മലയാളം

മലയാളം 

കഥ എഴുതുന്ന ഞാൻ, കവിത എഴുതുന്ന ഞാൻ, കഥ അറിയാത്തൊരു പെണ്ണിന്റെ നോട്ടത്തിൽ വീണു...! കടലിന്റെ കുരുക്കിൽ വീണ സൂര്യനെപ്പോലെ, പാത മുഴുവൻ നിറഞ്ഞു കത്തിനടന്നിട്ടും സന്ധ്യയിൽ ചുവന്ന് തുടുത്ത് അവളിൽ വീണ് അണഞ്ഞു.

പെണ്ണേതെന്ന് കണ്ണിറുക്കി ചോതിച്ച കൂട്ടരെനോക്കി മണിക്കിലുക്കം കണ്ണിലൊളിപ്പിച്ച് പറഞ്ഞു....

മലയാളം.... മലയാളം...

Saturday, 29 April 2017

ഒരു പ്രൊഫഷണല്‍ സെല്‍ഫി

. ഒരു പ്രൊഫഷണല്‍ സെല്‍ഫി

''കോഴ്സു കഴിഞ്ഞോ മോനേ..?''
''ഇല്ല മെയ് യില്‍ ആണ് പരീക്ഷ''
''ക്യാമ്പസ് റിക്രൂട്മെന്‍റ് വല്ലതും ആയോ മോനേ..?''
''ഇല്ല ''
''സപ്ലി വല്ലതും ഉണ്ടോ..?''
''ഉം... ഉണ്ട്...''
''എന്‍റെ അനിയന്‍റെ അമ്മായീടെ സഹോദരന്‍റെ മകന്‍ ബി ടെക് കഴിഞ്ഞ് ഇപ്പ ദുബായീലാ... ലക്ഷങ്ങളാ ശമ്പളം..''
''ഓ..''
''പേപ്പറൊക്കെ പെട്ടന്ന് എഴുതി എടുക്കണം കേട്ടോ..''
''ഓ..''
ഒരു ഇന്‍റര്‍വ്യൂ ബോഡിന്‍റെ അഭിമുഖം കഴിഞ്ഞു.... അടുത്തത് അടുത്തെങ്ങും വന്നുകയറല്ലേ ന്ന് പ്രാര്‍ത്ഥിച്ച് ഞാന്‍ നടന്നു...

ഹരികൃഷ്ണന്‍